ന്യൂഡൽഹി: ബി.ജെ.പി സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴിൽ ജനങ്ങൾ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ജൻ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്ക് മുന്നിലെത്തേണ്ട അവസ്ഥായണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റും അതിജീവിക്കാനാവില്ല. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകര്‍ത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ജനങ്ങളെ നിങ്ങള്‍ ക്യൂവില്‍ നിര്‍ത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു.
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി, 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടിൽ ഇടുമെന്ന് പറഞ്ഞിരുന്നു. ഇത് എന്തായെന്നും രാഹുൽ ചോദിച്ചു. നാല് വർഷം മുന്പ് ബി.ജെ.പിയെ ജനങ്ങൾ വിശ്വസിച്ചു. ഇപ്പോൾ നിങ്ങളുടെ പൊള്ളയായ കള്ളങ്ങൾ അവർ കാണുകയാണ്. വിമർശനങ്ങൾക്ക് നേരെ നിശബ്ദത പാലിക്കുന്നത് ബി.ജെ.പിയെ ജനങ്ങൾ തിരസ്കരിച്ചു എന്നതിന്റെ തെളിവാണെന്നും രാഹുൽ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക