ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേരുമാറ്റുന്നു. അടുത്തിടെ അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലിയുടെ പേരിലാണു സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യുന്നത്. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

സെപ്റ്റംബര്‍ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങില്‍ വച്ച് സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടക്കും. ഇതേ ചടങ്ങില്‍ വച്ച് സ്റ്റേഡിയിലെ ഒരു സ്റ്റാന്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കുന്നുണ്ട്.
ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ജെയ്റ്റ്ലിയുടെ കാലത്താണ് സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം ഒരുക്കിയതും.
അരുണ്‍ ജെയ്റ്റ്ലിയുടെ പിന്തുണയാണ് വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മ അറിയിച്ചു.

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചതിന് തൊട്ടുപിറകെ ന്യൂഡല്‍ഹിയിലെ യമുന സ്പോര്‍ട്സ് കോംപ്ലക്സിന് ഡല്‍ഹി എം.പി കൂടിയായ ഗൗതം ഗംഭീര്‍ അരുണ്‍ ജെയ്റ്റ്ലിയുടെ പേര് നല്‍കിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ പല നാഴികക്കല്ലുകള്‍ക്കും സാക്ഷ്യം വഹിച്ച സ്റ്റേഡിയമാണിത്. സുനില്‍ ഗാവസ്കര്‍ 29-ാം സെഞ്ചുറി നേടി ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയതും 35 സെഞ്ചുറിയെന്ന ഗാവസ്കറുടെ റിക്കാര്‍ഡ് സച്ചിന് മറികടന്നതും ഇവിടെ വച്ചാണ്. അനില്‍ കുംബ്ലെ ഒരു ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റുകളും നേടിയതും കോട്ലയുടെ മണ്ണില്‍തന്നെ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക