തായ്‌ലാൻഡിലെ ഒരു മത്സ്യതൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛർദിയുടെ രൂപത്തിൽ. തിമിംഗലത്തിന്റെ ഛർദിയാണെന്ന് കരുതി അറപ്പു തോന്നേണ്ട, നമ്മുടെ നാട്ടിലെ പ്രായമായ ആളുകൾ “അമ്പര്” എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അതു തന്നെയാണ് സംഭവം. വിലകേട്ടാൽ ഞെട്ടും. ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന ഛർദിയാണ് ജുംറാസ് തിയോഖട്ട് എന്ന മത്സ്യതൊഴിലാളിക്ക് ലഭിച്ചത്. കോ സമുവായ് കടൽത്തീരത്ത് കൂടി നടക്കുമ്പോഴാണ് ജുംറാസ് കല്ല് പോലെയുള്ള വസ്തു ശ്രദ്ധിക്കുന്നത്. കല്ലിന്റെ പ്രത്യേകത കണ്ട് ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. 

വിലപിടിപ്പുള്ളതാണെന്ന് സംശയം തോന്നി ഗവൺമെന്റ് അധികാരികളെ ജുംറാസ് വിവരമറിയിച്ചു. അവർ വന്ന് പരിശോധിച്ച് സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. മാസങ്ങളോളം വിവരമൊന്നുമില്ലായിരുന്നു. ഏതാനും ദിവസം മുൻപ് അധികാരികൾ ജുംറാസിനെ വീണ്ടും ബന്ധപ്പെട്ടു. ജുംറാസിന്റെ പക്കലുള്ളത് എണ്ണത്തിമിംഗലത്തിന്റെ സ്രവമാണെന്നും. ആറ് കിലോ 350 ഗ്രാം തൂക്കമുള്ള സ്രവത്തിന്റെ വില രണ്ട് കോടി 26 ലക്ഷമാണെന്നും അറിയിച്ചു. ആ വസ്തു ഗവൺമെന്റിനെ ഏൽപ്പിച്ചാൽ തക്കതായ വിലയും ജുംറാസിന് നൽകാമെന്ന് അധികാരികൾ ഉറപ്പ് നൽകി. തനിക്ക് കടൽ കൊണ്ടുതന്ന നിധിയാണിതെന്ന് ജുംറാസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമായും പെർഫ്യൂ ഇൻഡസ്ട്രിയിലാണ് തിമിംഗലത്തിന്റെ ഛർദി ഉപയോഗിക്കുന്നത്. ഇതിൽ അടങ്ങിയ ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക