കവരത്തി ബി.എഡ് സെന്ററിലെ രണ്ടു വർഷ ബി.എഡ് കോഴ്സ് നിർത്തലാക്കാൻ ഒരുങ്ങുന്നു.

0
1158
കവരത്തി: വൻകരയിൽ പോയി ഉപരി പഠനം നടത്താൻ കഴിയാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന ലക്ഷദ്വീപിലെ നിർധനരും നിരാലംബരുമായ വിദ്യാർഥികൾക്ക് വലിയ ആശ്വാസമായാണ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ലക്ഷദ്വീപിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിതമായത്. ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളും, കവരത്തിയിൽ ബി.എഡ് സെന്ററും വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. പാതിവഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച പലരും ഈ സ്ഥാപനങ്ങളിൽ ചേർന്ന് നല്ല മാർക്ക് നേടി വിദ്യാഭ്യാസം പൂർത്തിയാക്കുകയും സർക്കാർ തസ്തികകളിൽ സേവനമനുഷ്ഠിച്ചു വരികയും ചെയ്യുന്നു. വൻകരയിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ പറ്റാതെ കേരളത്തിലെ കോളേജുകളിൽ നിന്നും പഠനം നിർത്തി വന്ന പല വിദ്യാർഥികളും ലക്ഷദ്വീപിലെ യൂണിവേഴ്സിറ്റി സെന്ററുകളിൽ നിന്നും യൂണിവേഴ്സിറ്റി തലത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി പഠനം പൂർത്തിയാക്കിയതും ഈ സ്ഥാപനങ്ങൾ നമുക്ക് എത്രത്തോളം ഗുണം ചെയ്യുന്നു എന്നതിന് തെളിവാണ്.
To advertise here, Whatsapp us.

എന്നാൽ വിദ്യാഭ്യാസ രംഗത്ത് മൊത്തത്തിൽ തുഗ്ലക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്, വരുന്ന അധ്യായന വർഷം മുതൽ കവരത്തി ബി.എഡ് സെന്ററിലെ രണ്ടു വർഷ ബി.എഡ് കോഴ്സ് നിർത്തലാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2017-ൽ പുതുക്കേണ്ടിയിരുന്ന കാലിക്കറ്റ് സർവകലാശാലയുമായുള്ള കരാർ ഇതുവരെയും ലക്ഷദ്വീപ് ഭരണകൂടം പുതുക്കിയിട്ടില്ല. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവകലാശാലയുടെ രണ്ടു വർഷ ബി.എഡ് കോഴ്സിന് പകരം മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്റെ (ആർ.ഐ.ഇ) നാലു വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി കം ബി.എഡ് കോഴ്സ് തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഈ കോഴ്സ് അനുസരിച്ച് ട്രിപ്പിൾ ഡിഗ്രി (മൂന്ന് വിഷയങ്ങൾ മൈൻ പേപ്പറുകളായി തിരഞ്ഞെടുത്ത് കൊണ്ട് പഠിക്കുന്നതോടൊപ്പം ബി.എഡ് കൂടി പൂർത്തിയാക്കുന്ന രീതി) നാല് വർഷം കൊണ്ട് പാസ്സാവാൻ സാധിക്കും. ഡിഗ്രിയോടൊപ്പം തന്നെ ബി.എഡ് കൂടി നൽകുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകൾ എല്ലാ കോളേജുകളിലും ആരംഭിക്കണമെന്ന എൻ.സി.ടി.ഇയുടെ സർക്കുലർ മറയാക്കിയാണ് കവരത്തിയിലെ ബി.എഡ് കോഴ്സ് നിർത്തലാക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നത്. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കണം എന്ന് നിർദേശിക്കുമ്പോൾ തന്നെ നിലവിലെ ബി.എഡ് കോഴ്സ് നിർത്തലാക്കണമെന്ന് എൻ.സി.ടി.ഇ സർക്കുലറിൽ പറയുന്നില്ല. അങ്ങനെ നിർത്തലാക്കിയാൽ നിലവിൽ മൂന്നു വർഷത്തെ ഡിഗ്രി പഠനം നടത്തുന്ന വിദ്യാർഥികളെ അത് സാരമായി ബാധിക്കും.  അവർക്ക് പിന്നീട് അധ്യാപന രംഗത്തേക്ക് കടന്നുവരാൻ സാധിക്കാതെ വരും. ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കുകയാണെങ്കിൽ അത് ആന്ത്രോത്തിലെയും കടമത്ത് ദ്വീപിലേയും സെന്ററുകളിലാണ് ആരംഭിക്കേണ്ടത്. അവിടെയാണ് ഡിഗ്രി കോഴ്സുകൾ നടന്നുവരുന്നത്.

Advertisement
വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാണ്. ഇന്റഗ്രേറ്റഡ് കോഴ്സുകൾക്ക് മൈസൂർ ആർ.ഐ.ഇ കോളേജിനെ പരിഗണിക്കുന്നത് ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് അവർ  ആരോപിക്കുന്നു. ദേശീയ സർവ്വകലാശാലാ റാങ്കിങ്ങിൽ 21-ആം സ്ഥാനത്തുള്ള കാലിക്കറ്റ് സർവകലാശാലയെ തഴഞ്ഞ്, 54-ആം സ്ഥാനത്തുള്ള മൈസൂർ സർവ്വകലാശാലയെ പരിഗണിക്കുന്നത് എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദ്യാർഥികൾ ചോദിക്കുന്നു. മൈസൂർ ആർ.ഐ.ഇയുടെ ഓഫ് കാമ്പസായി കവരത്തി സെന്റർ മാറിയാൽ ഡയറ്റിലേതുൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർക്ക് ഗസറ്റഡ് പദവി ലഭിക്കുമെന്നും, അതിനാൽ അത്തരം ആളുകളാണ് ബി.എഡ് സെന്ററിനെയും വിദ്യാർഥികളെയും ഒരുപോലെ ബാധിക്കുന്ന ഈ തീരുമാനത്തിനു പിന്നിൽ കരുക്കൾ നീക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here